Total Pageviews

Saturday, February 7, 2026

ദൈവദശകം

ഭക്തിയും മുക്തിയുമേകുന്ന
ദൈവദശകം
ശ്രീനാരായണഗുരു രചിച്ച ഒരു പ്രാർത്ഥനാഗീതമാണ് ദൈവദശകം. അദ്വൈത ദർശനങ്ങൾ അടിസ്ഥാനപ്പെടുത്തിയ പത്തു ശ്ലോകങ്ങൾ ചേർന്നതാണ് ഈ കൃതി. ആലുവാ അദ്വൈതാശ്രമത്തിൽ പ്രവർത്തിച്ചിരുന്ന സംസ്കൃതപാഠശാലയിലെ വിവിധ ജാതിമത വിഭാഗക്കാരായ വിദ്യാർത്ഥികൾക്ക് ചൊല്ലുവാൻ വേണ്ടി 1914 ലാണ് അദ്ദേഹം ഇത് രചിച്ചത്.അതിനാൽ തന്നെ സമൂഹപ്രാർത്ഥനക്കായി കേരളത്തിൽ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന കൃതികളിലൊന്നുമാണ് ദൈവദശകം.ഭാഷയുടെയും ആശയത്തിന്റെയും കാര്യത്തിൽ അതിഗാംഭീര്യം പുലർത്തുന്ന അനേകം ദാർശനികകൃതികൾ പൂർത്തിയാക്കിയതിന് ശേഷം തന്റെ ഷഷ്ടിപൂർത്തിയോടടുത്ത ഘട്ടത്തിൽ അതുവരെ സാക്ഷാത്കരിച്ചിട്ടുള്ള ദർശനങ്ങളെ കോർത്തിണക്കി താരതമ്യേനെ മൃദുവായ ഭാഷയിലാണ് ഗുരു ഈ കൃതി രചിച്ചിട്ടുള്ളത്. ലളിതമായ ഭാഷയാണെങ്കിലും വിപുലാർത്ഥദായിയായ പദപ്രയോഗങ്ങളാൽ സമ്പന്നമാണീ കൃതി.
പരമാത്മാവാകുന്ന തോണിയും ആ തോണിയിലെ നാവികനുമായ ദൈവത്തോട് ഈ ലോകത്തിലെ ചരാചരങ്ങളായ തങ്ങളെ കൈവിട്ടു കളയാതെ എപ്പോഴും കാത്തുകൊള്ളണമെന്നുള്ള അപേക്ഷയോടു കൂടി തുടങ്ങുന്ന ഈ പ്രാർത്ഥനാഗീതം അവസാനിക്കുന്നത് സർവർക്കും സൗഖ്യം നല്കണമെന്ന വരികളോടെയാണ്.

ദൈവമേ! കാത്തുകൊൾകങ്ങ്
കൈവിടാതിങ്ങു ഞങ്ങളെ;
നാവികൻ നീ, ഭവാബ്ധിക്കൊ-
രാവിവൻതോണി നിൻപദം

ഒന്നൊന്നായെണ്ണിയെണ്ണിത്തൊ-
ട്ടെണ്ണും പൊരുളൊടുങ്ങിയാൽ
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്‌പന്ദമാകണം. 2

അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു-
തന്നെ ഞങ്ങൾക്കു തമ്പുരാൻ. 3

ആഴിയും തിരയും കാറ്റു-
മാഴവുംപോലെ ഞങ്ങളും
മായയും നിൻ മഹിമയും
നീയുമെന്നുള്ളിലാകണം. 4

നീയല്ലോ സൃഷ്ടിയും സ്രഷ്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ, സൃഷ്ടി-
ക്കുള്ള സാമഗ്രിയായതും. 5

നീയല്ലോ മായയും മായാ-
വിയും മായാവിനോദനും
നീയല്ലോ മായയെ നീക്കി -
സ്സായുജ്യം നൽകുമാര്യനും. 6

നീ സത്യം ജ്ഞാനമാനന്ദം
നീതന്നെ വർത്തമാനവും
ഭൂതവും ഭാവിയും വേറ-
ല്ലോതും മൊഴിയുമോർക്കിൽ നീ. 7

അകവും പുറവും തിങ്ങും
മഹിമാവാർന്ന നിൻ പദം
പുകഴ്ത്തുന്നൂ ഞങ്ങളങ്ങു
ഭഗവാനേ, ജയിക്കുക. 8

ജയിക്കുക മഹാദേവ,
ദീനാവനപരായണാ,
ജയിക്കുക ചിദാനന്ദ,
ദയാസിന്ധോ ജയിക്കുക. 9

ആഴമേറും നിൻ മഹസ്സാ-
മാഴിയിൽ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം. 10

#ദൈവദശകം
കടപ്പാട്
സോഷ്യൽ മീഡിയ

No comments:

Post a Comment